തലമുതിർന്ന തലയെടുപ്പിന് മുന്നിൽ എല്ലാവരും കുട്ടികളായി. നല്ലപാഠം പകർന്ന് അയിലം ഗവ: എച്ച്.എസ് പ്രവേശനോത്സവം.


ഗ്രാമീണ ഹരിതഗൃഹാതുരതയുടെ സൗന്ദര്യവും ബാല്യത്തിന്റെ മധുരമായ ഓർമകളും ചേർത്ത്  നാളെയുടെ വാഗ്ദാനങ്ങളായ അക്ഷര കുരുന്നുകളെ വിദ്യാലയം സ്വാഗതം ചെയ്തു.
പുതുവസ്ത്രങ്ങൾ അണിഞ്ഞ് മാതാപിതാക്കളുടെ കൈകൾ പിടിച്ച് അക്ഷരമുറ്റത്തെത്തിയ കുരുന്നുകൾ സന്തോഷത്തിലായിരുന്നു. കുഞ്ഞുമിഴികളേയും മനസിനേയും ആകർഷിക്കുന്ന കാഴ്ചകളാണ് വിദ്യാലയം ഒരുക്കിയത്. പ്രഥമാധ്യാപകൻ ടി. അനിൽ മറ്റ് അധ്യാപകർ പി.ടി.എ .പ്രസിഡന്റ് ആർ. ശ്രീകുമാർ തുടങ്ങിയവർ കഴിഞ്ഞ ദിവസം തുടങ്ങി വച്ച മുന്നൊരുക്കങ്ങളെ പൂർവവിദ്യാർഥികളും നാട്ടുകാരും ഏറ്റെടുത്ത് പൂർണതയിൽ എത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക് വസ്തുക്കളെ പൂർണമായും മാറ്റി നിർത്തി പ്രകൃതിയോട് ചേർന്ന് നിന്നു കൊണ്ടുള്ള അലങ്കാരങ്ങളാണ് പ്രവേശനോത്സവത്തിനായി തയ്യാറാക്കിയത്.
ഓലമെടഞ്ഞ് അതിലാണ്  'അക്ഷര കുരുന്നുകൾക്ക് സ്നേഹപൂർവം' കുറിച്ചത്. 

വിദ്യാലയ അങ്കണത്തിലെ പ്രധാനവേദിയുടെ ഇരുവശവും മൺകലം പേറിയ ഉറികൾ പഴയ കാലത്തിന്റെ അടുക്കള പെരുമ വിളിച്ചോതി കാറ്റിലാടിക്കളിച്ചു. ഒരു നിമിഷം  പഴയ കാലത്തിന്റെ നനുത്ത ഓർമകളിലേക്ക് ഒരു വിരുന്നു പോക്ക്..

നൂറ്റാണ്ടുകൾക്കപ്പുറം നീളുന്ന സുവ്യക്തമായ ചരിത്രത്തിന്റെ അവകാശിയായ വിദ്യാലയത്തിന് മുന്നിൽ എല്ലാവരും കുട്ടികളുടെ കൗതുകത്തോടെ അണിനിരന്നു. എട്ടാം ക്ലാസ് വിദ്യാർഥിനി ദേവിക എസ്.പി വിദ്യാലയ പഴമയെ അനുസ്മരിപ്പിച്ച് അക്ഷരമുത്തശ്ശിയായി അരങ്ങിലെത്തിയപ്പോൾ അത് ധന്യമായ ഒരു ചരിത്രത്തിന്റെ പ്രതീകാത്മക ദൃശ്യമായി. ക്ഷണിക്കപ്പെട്ട അതിഥികളെ അക്ഷരമുത്തശ്ശി പ്ലാവിലതൊപ്പിയണിയിച്ചു. പിന്നെ ഓലപ്പന്തും മധുരനെല്ലിക്കയും സമ്മാനിച്ചു. 

അതിനു ശേഷം ഓലയിൽ രൂപപ്പെടുത്തിയ കിളികളും നെല്ലിക്കയുമായി മുത്തശ്ശി കുരുന്നുകൾക്കരികിലേക്ക്. 

മുൻവരിപ്പല്ലുകൾ കൊഴിഞ്ഞ മോണകാട്ടി ചിരിച്ച്കൊണ്ട് മുത്തശ്ശി കുഞ്ഞുകരങ്ങളിലേക്ക് അവ വച്ചു കൊടുക്കുമ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ നിഷ്കളങ്കതയുടെ പ്രകാശം മഴമേഘത്തേയും മാറ്റി നിർത്തി. 

കുരുത്തോലകൾ വലയം തീർത്ത വാഴത്തട വിളക്കിൽ ദീപം തെളിച്ചു കൊണ്ടാണ് പ്രവേശനോത്സവ ആഘോഷ സമ്മേളനത്തിന് തുടക്കമിട്ടത്. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുരളി. ബ്ലോക്ക് പഞ്ചായത്തംഗം സിന്ധുകുമാരി എന്നിവർ ചേർന്ന് ആദിനാളം കൊളുത്തി. പ്രഥമാധ്യാപകൻ, പി.ടി.എ. പ്രസിഡന്റ്, അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ മൺചെരാതുകളിൽ അക്ഷരദീപം തെളിച്ചു. 

വിദ്യാഭ്യാസ മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം പ്രഥമാധ്യാപകൻ വേദിയിൽ വായിച്ചു. പ്രവേശനോത്സവഗാനവും വിദ്യാഭ്യാസ യജ്ഞഗാനവും  സമ്മേളനഭാഗമായി ഉൾപ്പെടുത്തിയിരുന്നു.
ബഹുമുഖ പ്രതിഭ അനിൽ വെഞ്ഞാറമൂട്  മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ സരസമായ  പ്രഭാഷണശൈലിയും സംഭാഷണ  മധ്യേ അവതരിപ്പിച്ച കവിതാ ശകലങ്ങളും പ്രവേശനോത്സവത്തിന് കൂടുതൽ അർഥശോഭ പകർന്നു.

അമ്മ, അറിവ്, ആനന്ദം  എന്നതായിരുന്നു അയിലം ഗവ.എച്ച്.എസിലെ പ്രവേശനോത്സവ സമ്മേളനവേദിയുടെ പ്രധാന സന്ദേശ മൊഴികൾ. കല്ലു സ്ലേറ്റുകളിൽ ചോക്ക് കൊണ്ട് പ്രസ്തുത വാക്കുകൾ എഴുതി വേദിയുടെ പ്രധാന കോണിൽ സ്ഥാപിച്ചിരുന്നു. നവാഗതരായ കുരുന്നുകളെ അക്ഷരമാല ചാർത്തി അനുമോദിച്ചു. അവർക്കുള്ള പഠനോപാധികളും ചടങ്ങിൽ വിതരണം ചെയ്തു.

വേണുനായർ, രാജാമണി, നിഷ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു. സമ്മേളനാനന്തരം കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും   വിദ്യാലയത്തിൽ ഉച്ചഭക്ഷണവും പായസവും ഒരുക്കിയിരുന്നു.

.......... ശ്രീരാജ്, അയിലം