വിദ്യാലയത്തെ കാലത്തിനനുസരണമായി മുന്നോട്ട് കൊണ്ടു പോകുവാൻ നിയോഗിക്കപ്പെട്ട പ്രഥമാധ്യാപകൻ


ടി. അനി എന്ന പ്രഥമാധ്യാപകന്റെ സ്ഥലം മാറ്റം അക്ഷരാർഥത്തിൽ അയിലം സ്കൂളിനെ സ്നേഹിക്കുന്നവർക്കെല്ലാം വല്ലാത്ത വിഷമം സമ്മാനിച്ച വാർത്തയാണ്. മാതൃകാ വിദ്യാലയമായി സ്കൂളിനെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച മധു എന്ന പ്രഥമാധ്യാപകന് ശേഷം അല്പമൊന്ന് പിന്നാക്കം പോയ വിദ്യാലയത്തെ കാലത്തിനനുസരണമായി മുന്നോട്ട് കൊണ്ടു പോകുവാൻ നിയോഗിക്കപ്പെട്ട പ്രഥമാധ്യാപകൻ എന്ന നിലയിലാണ് അനിൽ സാറിനെ നാട്ടുകാർ കണ്ടത്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണക്ഷമമായ പ്രവർത്തനങ്ങൾ നാട്ടുകാരുടെ വിശ്വാസത്തെ ബലപ്പെടുത്തി.

ഹൈസ്കൂൾ നിലവാരത്തിലേക്ക്  ഉയർന്ന വിദ്യാലയത്തിന് പത്താം ക്ലാസ് പൊതു പരീക്ഷയിൽ  തുടർച്ചയായി മൂന്ന് വർഷങ്ങളിൽ സമ്പൂർണ വിജയം നേടാനായതിന് പിന്നിലെ ചാലകശക്തിയും അനിൽ സാറായിരുന്നു.. പഠനത്തിൽ പിന്നാക്കമായിരുന്ന വിദ്യാർഥികളെ ജേതാക്കളാക്കി മാറ്റാൻ  സാർ പി.ടി.എ യുടെയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കൂളിൽ പ്രത്യേകം ക്ലാസുകൾ സജ്ജമാക്കി. എല്ലാവരേയും ഏകോപിപ്പിച്ചു കൊണ്ട് നവ ആശയങ്ങൾ ഫലപ്രദമായി നടപ്പിൽ വരുത്തി.

തന്റെ മുന്നിലെത്തുന്ന ആളുകളോട് വലിപ്പച്ചെറുപ്പമില്ലാതെ പെരുമാറാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. കുട്ടികൾക്കെല്ലാം പ്രിയങ്കരനായിരുന്നു സാർ.  തെറ്റുകുറ്റങ്ങളെ ഒരു പിതാവിന്റെ സ്നേഹവാത്സല്യത്തോടെയാണ്  തിരുത്തിയത്. സ്കൂളിന്റെ ശക്തമായ പുരോഗതിക്ക് ഊന്നൽ നല്കിക്കൊണ്ടുള്ള ആശയങ്ങളെ പ്രണയിക്കുന്ന വ്യക്തിയാണദ്ദേഹം. ആർക്കും അപ്രീതി തോന്നാൻ ഇടയാക്കാതെ കാര്യങ്ങൾ അവതരിപ്പിക്കാൻ അസാമാന്യ മനോവൈദഗ്ധ്യം അനിൽ സാറിനുണ്ടായിരുന്നു. 

നല്ലോർമകൾ വിദ്യാലയത്തിനും നാടിനും പകർന്നു കൊണ്ടാണ് മറ്റൊരു വിദ്യാലയത്തിന് മുതൽക്കൂട്ടാകാൻ സാർ യാത്രയ്ക്കൊരുങ്ങുന്നത്. ഹെഡ്മാസ്റ്ററിൽ നിന്ന് ഹയർ സെക്കന്ററി പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം. അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് ലഭിച്ച അർഹമായ അംഗീകാരം. അത്തരത്തിൽ ചിന്തിക്കുമ്പോൾ നിറഞ്ഞ സന്തോഷം.

പക്ഷേ, അയിലം സ്കൂളിൽ നിന്ന് അനിൽ സാറിന്റെ പടിയിറക്കം നിനയ്ക്കുമ്പോൾ നീറുന്ന നിരാശ. സാറുണ്ടായിരുന്നെങ്കിൽ അയിലം സ്കൂളിന്റെ നല്ല നാളെകൾക്ക് അധികം കാത്തിരിക്കേണ്ടി വരില്ലായിരുന്നു.

:: ഉണ്ണിക്കൃഷ്ണൻ